ന്യൂഡൽഹി :- ആധാർ വിവരങ്ങൾ സുരക്ഷിതമായി പങ്കുവയ്ക്കാനുള്ള സംവിധാനമാണു പുതിയ 'ആധാർ' ആപ്പിലൂടെ യാഥാർഥ്യമാവുക. ആപ് സ്‌റ്റോറുകളിൽ ആപ് ലഭ്യമായിത്തുടങ്ങിയെങ്കിലും ഔദ്യോഗിക ലോഞ്ച് ഡിസംബർ അവസാനത്തോടെയായിരിക്കും. ആധാർ കേന്ദ്രത്തിലെത്താതെ തന്നെ മൊബൈൽ നമ്പർ, വിലാസം, പേര് തുടങ്ങിയ അപ്ഡേറ്റ് ചെയ്യാനുള്ള ക്രമീകരണങ്ങളും ആപ്പിലുണ്ടാകും. 'ആധാർ' ആപ് പൂർണതോതിലാകുന്നതോടെ നിലവിലുള്ള 'എം-ആധാർ' ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കും.
ഫോട്ടോകോപ്പി നൽകാതെ തന്നെ വ്യക്തിയുടെ ഐഡന്റിറ്റി വിവിധ സ്‌ഥാപനങ്ങൾക്കു മുന്നിൽ തെളിയിക്കാൻ ആപ് സഹായിക്കും. ഉദാഹരണത്തിന് ഹോട്ടലുകളിൽ താമസിക്കാൻ എത്തുന്നവരുടെ ആധാർ പകർപ്പ് വാങ്ങിവയ്ക്കുന്ന രീതി ഇനി വേണ്ടിവരില്ല. പകരം ഹോട്ടൽ ജനറേറ്റ് ചെയ്യുന്ന ഒരു ക്യൂആർ കോഡ്, പുതിയ 'ആധാർ' ആപ് ഉപയോഗിച്ച് സ്‌കാൻ ചെയ്യണം.
തുടർന്ന് ഏതൊക്കെ വിവരങ്ങളാണ് ഹോട്ടലിന് ആവശ്യമുള്ളതെന്ന് കാണിക്കും (ഉദാ: പേര്, ജനനത്തീയതി, സ്‌ഥലം). വ്യക്‌തി ഇത് അപ്രൂവ് ചെയ്യുന്ന തോടെ ഫോണിൻ്റെ ക്യാമറയിൽ മുഖം കാണിക്കണം. ഇതോടെ വെരിഫിക്കേഷൻ പൂർത്തിയാകും. ആധാർ നമ്പറും പങ്കുവയ്ക്കേണ്ടതില്ല. പ്രായം തെളിയിക്കേണ്ട സാഹചര്യങ്ങളിലും ആധാർ ആപ് സഹായത്തിനെത്തും. സമൂഹമാധ്യമങ്ങളിൽ സ്വന്തം നിലയിൽ അക്കൗണ്ട് തുടങ്ങാൻ 18 വയസ്സ് തികയണമെന്നാണ് 2027ൽ നടപ്പാക്കാനിരിക്കുന്ന വ്യവസ്‌ഥ. സമൂഹമാധ്യമങ്ങളിൽ പ്രായം പരിശോധിക്കാനും ആധാർ ആപ് സംവിധാനം ഉപയോഗിക്കാനാകും.
