കാസർഗോഡ് :- സംസ്ഥാനത്ത് അഗ്നിരക്ഷാസേനയിലും ഇനി വനിതാ സ്റ്റേഷൻ ഓഫീസർമാർ. നിലവിൽ പുരുഷന്മാർ മാത്രമായിരുന്നു. അഗ്നിരക്ഷാസേന, ഹോംഗാർഡ്, ആപത്മിത്ര, സിവിൽ ഡിഫൻസ് ഫോഴ്സ് സേനാംഗങ്ങളിലെ വനിതകളുടെ മേൽനോട്ടവും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനവും പരാതിപരിഹാരവും ലക്ഷ്യമിട്ടാണ് വനിതാ മേലുദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം. യൂണിഫോം സേനകളിൽ സ്ത്രീകളുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ നൂറ് വനിതാ ഫയർ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഇവരെ നയിക്കാൻ നിലവിൽ വനിതാ മേലുദ്യോഗസ്ഥരില്ല. സ്ത്രീകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിനും പ്രഥമശുശ്രൂഷ നൽകാനും വനിതാ ഓഫീസർമാരുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ഇപ്പോൾ 12 വനിതാസ്റ്റേഷൻ ഓഫീസർമാരുടെ തസ്തികയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിൽ 50 ശതമാനം തസ്തികകളിലേക്ക് പിഎസ്‌സി മുഖേന നേരിട്ടും 50 ശതമാനത്തിലേക്ക് നിലവിൽ സർവീസിലുള്ള വനിതാ ഫയർ ഓഫീസർമാരിൽ നിന്നും നിയമനം നടത്താനാണ് തീരുമാനം. നിലവിൽ സർവീസിലുള്ളവർക്ക് സൂപ്പർവൈസറി തസ്തികയിലേക്ക് പ്രൊമോഷൻ ലഭിക്കാനും വനിതാ സ്റ്റേഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ചത് പ്രയോജനപ്പെടും. സർവീസിൽനിന്നുള്ള നിയമനം എങ്ങനെ വേണമെന്ന് ഇനി നിശ്ചയിക്കണം. നേരിട്ടുള്ള നിയമനത്തിന് യോഗ്യതയുടെയും മറ്റും കാര്യത്തിലും തീരുമാനമെടുക്കണം. ഇതിനുശേഷമാകും ഈ തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുക.
