ഗുരുവായൂർ :- ഗുരുവായൂരിൽ ദേവസ്വം ബോർഡ് ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് ആദ്യഘട്ട സംഭാവനയായി 15 കോടി കൈമാറി മുകേഷ് അംബാനി. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷമാണ് മുകേഷ് അംബാനി ചെക്ക് ദേവസ്വം അധികൃതർക്ക് കൈമാറിയത്. നേരത്തെ ദേവസ്വം നിർമിക്കുന്ന ആശുപത്രിക്കായി 50 കോടി നൽകാമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ഇതിൻ്റെ ആദ്യഘട്ടമായാണ് 15 കോടിരൂപയുടെ ചെക്ക് കൈമാറിയത്.
ഞായർ രാവിലെ 7.30ഓടെ ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ് മൈതാനത്ത് ഹെലിക്കോപ്റ്ററിൽ എത്തിയ അദ്ദേഹത്തെ തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി ചുവർചിത്രം ദേവസ്വം ചെയർമാൻ മുകേഷ് അംബാനിക്ക് സമ്മാനിച്ചു. അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന "വൻതാര" വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
