കേസ് ഒഴിവാക്കാൻ ഓട്ടോഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെട്ടു ; എസ്ഐയ്ക്ക് 18 മാസം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് ഹൈക്കോടതി


കണ്ണൂർ :- കേസ് ഒഴിവാക്കാൻ ഓട്ടോഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെട്ട എസ്ഐയ്ക്ക് 18 മാസം കഠിനതടവും 20,000 രൂപ പിഴയും ഹൈക്കോടതി വിധിച്ചു. കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ എസ്ഐയായിരുന്ന മാനന്തവാടി സ്വദേശി കെ.ഇബ്രാഹിമിനെയാണ് ശിക്ഷിച്ചത്. കണ്ണൂർ വിജിലൻസ് സംഘംരജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2013-ൽ കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് പ്രതി അപ്പീൽ നൽകിയിരുന്നു. ഇതാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയത്.

2003 മേയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഇബ്രാ ഹിം കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ എസ്‌ഐയായി ജോലി ചെയ്യുന്നതിടെ പട്രോളിങ്‌ ഡ്യൂട്ടിക്കിടെ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയിൽ സംശയാസ്പദമായി ഒരാളെ കയറ്റിപ്പോയതായി കണ്ടെന്നും കേസെടുക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തി. 

കേസ് ഒഴിവാക്കാൻ 5000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2003 മേയ് 12-ന് പോലീസ് ക്വാർട്ടഴ്‌സിൽ വെച്ച് ഓട്ടോ ഡ്രൈവറിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായിരുന്ന ടി.രാമരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Previous Post Next Post