തളിപ്പറമ്പ് :- ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ടൗണിലെ റോളുഷ് കഫേയ്ക്ക് 20,000 രൂപ പിഴചുമത്തി. സ്ഥാപനത്തിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പന്നി ഫാമിലേക്കുള്ള ഭക്ഷണാവശിഷ്ടങ്ങളുടെ കൂടെ വിട്ടത് കണ്ടെത്തിയതിനെത്തുടർന്നാണ് സ്ഥാപനത്തിൽ സ്ക്വാഡ് പരിശോധന നടത്തിയത്. മുപ്പതിലേറെ ഗാർബേജ് ബാഗുകളിൽ ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക്, മുട്ടത്തോട്, ടിഷ്യൂപേപ്പറടക്കം കൂട്ടിക്കലർത്തിയാണുണ്ടായത്.
ദുർഗന്ധം പരത്തുന്ന അവസ്ഥയിലുമായിരുന്നു. സ്ഥാപനത്തിന്റെ സ്റ്റോർ റൂമിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് സ്ട്രോ, കവറുകൾ തുടങ്ങിയവയും സ്ക്വാഡ് പിടിച്ചെടുത്തു. മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചതിനും അംഗീകൃത ഏജൻസിക്ക് മാലിന്യങ്ങൾ കൈമാറാത്തതിനും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചതിനുമാണ് 20,000 രൂപ പിഴയിട്ടത്. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് ലീഡർ പി.പി അഷ്റഫ്, ബ്ല്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ ദിബിൽ നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി പ്രീഷ തുടങ്ങിയവർ പങ്കെടുത്തു.
