ശ്രീകണ്ഠപുരം :- കുന്നത്തൂർപാടി തിരുവപ്പന ഉത്സവം വ്യാഴാഴ്ച രാത്രി സമാപിക്കും. വൈകുന്നേരം 4.30-ന് ഊട്ടും വെള്ളാട്ടവും രാത്രി 10-ന് തിരുവപ്പനയും കെട്ടിയാടും. രാത്രിയോടെ തിരുവപ്പനയുടെ സമാപന ചടങ്ങുകൾ തുടങ്ങും. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരെ ഏൽപ്പിക്കും.
ശുദ്ധികർമത്തിനുശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽ നിന്ന് പടിയിറങ്ങും. ശേഷം അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടക്കും. വെള്ളിയാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവർ മലയിറങ്ങും. തുടർന്ന് നടക്കുന്ന മുത്തപ്പനെ മല കയറ്റൽ ചടങ്ങോടെ ഉത്സവം സമാപിക്കും.
