കണ്ണൂർ :- സംസ്ഥാനത്തെ പ്രധാനപ്പെട്ട 20 ജങ്ഷനുകൾ വികസിപ്പിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. റോഡ് വികസനം, മനോഹരമായ രൂപകല്പന, ഓവുചാൽ സംവിധാനം, കൈവരികളോടെ നടപ്പാത, സിഗ്നലിങ് സംവിധാനം തുടങ്ങിയവ ഒരുക്കും. ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എട്ട് ജങ്ഷനുകളിൽ ഭൂമിയേറ്റെടുപ്പിന് 694.92 കോടിയും നിർമാണത്തിന് 371.12 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അലൈൻമെന്റ് ഉൾപ്പെടെ നിശ്ചയിച്ച രണ്ടാമത്തെ വിഭാഗത്തിലുള്ള മറ്റ് എട്ടുജങ്ഷനുകളുടെ വികസനത്തിന് ഭൂമിയേറ്റെടുക്കാൻ 347.56 കോടിയും നിർമാണത്തിന് 68.77 കോടിയും വേണ്ടിവരും. മൂന്നാമത്തെ വിഭാഗത്തിലുൾപ്പെടുന്ന നാല് ജങ്ഷനുകളുടെ അലൈൻമെൻ്റ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ നിർമാണച്ചെലവും കണക്കാക്കിയിട്ടില്ല. കേരള റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി) പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. 2022-23-ലെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനായി കണക്കാക്കിയ 200 കോടി അപര്യാപ്തമായിരുന്നു. ജങ്ഷനുകൾ ഏതെന്ന് തീരുമാനിക്കുകയോ തുടർനടപടികളെടുക്കുകയോ ചെയ്തില്ല. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനപ്രകാരം കെ.ആർ.എഫ്.ബി തയ്യാറാക്കിയ ജങ്ഷനുകളുടെ പട്ടികയ്ക്കും പുതുക്കിയ എസ്റ്റിമേറ്റിനുമാണ് സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയത്.
മുൻഗണനാ വിഭാഗത്തിലുള്ളവയും ചെലവും (തുക കോടിയിൽ)
ഫറോക്ക് പേട്ട ജങ്ഷൻ( ബേപ്പൂർ)-62.73, അമ്പലമുക്ക്, സാന്ത്വന ജങ്ഷനുകൾ (വട്ടി യൂർക്കാവ്)-24.2, കൂറ്റനാട് (തൃ ത്താല) - 26.08, ചക്കരക്കൽ (ധർമടം)-101.91, പള്ളിമു ക്ക്(ഇരവിപുരം)-84.17, സെൻ ട്രൽ ബസാർ (പയ്യന്നൂർ)-76.44, തെങ്ങണ(ചങ്ങനാശ്ശേരി)-19.5, പാളയം, പുഷ്പ ജങ്ഷൻ ഫ്ലൈഓവർ(കോഴിക്കോട് സൗത്ത്)-671.
മറ്റുപദ്ധതികൾ
ജനറൽ ഹോസ്പിറ്റൽ ജങ്ഷൻ ഫ്ലൈഓവർ(അമ്പലപ്പുഴ)-138, കോഴഞ്ചേരി(ആറന്മുള)-10.50, കഞ്ഞിക്കുഴി (കോട്ടയം)-16, എച്ച്.എം.ടി. ജങ്ഷൻ (കളമശ്ശേരി)-40.53, ഒല്ലൂർ ജങ്ഷൻ (ഒല്ലൂർ)-69, പെരിന്തൽമണ്ണ ജങ്ഷൻ(പെരിന്തൽമണ്ണ)-62.53, പ്രസ് ക്ലബ് ജങ്ഷൻ ഫ്ലൈഓവർ(കാസർകോട്)-35.20, ജഗതി ഡി.പി.ഐ. ജങ്ഷൻ (തിരുവനന്തപുരം)-44.56.
അന്തിമ അലൈൻമെന്റ് ആകാത്തവ
കാരപ്പറമ്പ് ജങ്ഷൻ ഫ്ലൈ ഓവർ(കോഴിക്കോട്), മാർക്കറ്റ് ഫ്ലൈഓവർ ജങ്ഷൻ(കൊട്ടാരക്കര), പോസ്റ്റ് ഓഫീസ് ജങ്ഷൻ( മാനന്തവാടി), മൂന്നാർ ജങ്ഷൻ( ദേവികുളം).
