തലശ്ശേരി :- സാമ്പത്തിക ക്രമക്കേടിൽ സപ്ലൈകോ മുൻ ഉദ്യോഗസ്ഥനെ തലശ്ശേരി വിജിലൻസ് കോടതി വിവിധ വകുപ്പുകളിൽ 17 വർഷം കഠിനതടവിനും 15 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കണ്ണൂർ പ്ലാസയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വില്പനയിലൂടെ ലഭിച്ച തുക കൃത്യമായി ബാങ്കിൽ അടയ്ക്കാതെ ക്രമക്കേട് നടത്തിയതിന് നാലുവയൽ സ്വദേശി പി.മുഹമ്മദ് അഷ്റഫിനെയാണ് ജഡി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്.
അസിസ്റ്റന്റ് സെയിൽസ്‌മാനായി ജോലിചെയ്തിരുന്ന മുഹമ്മദ് അഷ്റഫ് സാധനങ്ങൾ വില്പന നടത്തിയതിലൂടെ ലഭിച്ച 14,25,000 രൂപ ബാങ്കിൽ അടയ്ക്കാതെ തട്ടിയെടുത്തെന്നാണ് കേസ്. വിജിലൻസ് കണ്ണൂർ യൂണിറ്റാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.ഉഷാകുമാരി, പി.ജിതിൻ, കെ.ബി അനൂപ് എന്നിവർ ഹാജരായി. വിജിലൻസ് കണ്ണൂർ യൂണിറ്റ് മുൻ ഡിവൈ.എസ്.പിമാരായ സുനിൽബാബു കേളോത്തുംകണ്ടി, എ.വി പ്രദീപ്, ഇൻസ്പെക്ടർമാരായ വി.ഉണ്ണികൃഷ്ണൻ, ടി.പി ശ്രീജിത്ത്, സജീഷ് വാഴാളപ്പിൽ, എം.വി അനിൽകുമാർ, കെ.വി ബാബു എന്നിവരാണ് അന്വേഷണം നടത്തിയത്.
