തിരുവനന്തപുരം :- വിരമിച്ച അംഗൻവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും ക്ഷേമനിധി ബോർഡിനാണ് സർക്കാർ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ബോർഡിനായി ഈ വർഷം 5.44 കോടി രൂപയാണ് സർക്കാർ സഹായമായി നൽകേണ്ടിയിരുന്നത്. എന്നാൽ, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിരമിച്ച അംഗൻവാടി ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സർക്കാർ നൽകുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. മൂന്ന് വർഷത്തിനുള്ളിൽ ക്ഷേമനിധി ബോർഡിന് സർക്കാർ സഹായമായി 96.21 കോടി രൂപ നൽകിയിട്ടുണ്ട്. ഇക്കാലയളവിലെ ബജറ്റിൽ ഇതിനായി നീക്കിവച്ചിരുന്നത് 21 കോടി രൂപയായിരുന്നു. എന്നാൽ, 75 കോടി രൂപയാണ് അധികമായി നൽകിയത്.
