പരിയാരം :- ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലേബര്‍റൂം അടിച്ചു തകര്‍ത്തു. ഒടുവിൽ മെഡിക്കല്‍ കോളേജ് പോലീസും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് പ്രതിയെ കീഴ്‌പ്പെടുത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദ് (24) ആണ് ആക്രമം നടത്തിയത്.
ഇന്നലെ രാത്രി 7.3 ഓടെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് ലേബര്‍ റൂമില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളംവെച്ചത്.നേഴ്‌സിംഗ് ഓഫീസര്‍ സനിലയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
മെഡിക്കല്‍ കോളേജ് അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് സ്‌റ്റേഷനില്‍ നിന്നുമെത്തിയ പോലീസുകാരും മെഡിക്കല്‍ കോളേജ് സുരക്ഷ വിഭാഗം ജീവനക്കാരും ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. അക്രമം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി.
നേഴ്‌സിംഗ് ഓഫീസര്‍ സനിലയുടെ പരാതിയില്‍ കേസെടുത്ത പോലീസ് റാഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുന്നതും ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതും സർക്കാർ പ്രാബല്യത്തിൽ വരുത്തിയ ഹോസ്പിറ്റൽ ആക്ട് പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണെന്ന് പരിയാരം പോലീസ് അറിയിച്ചു.
