ഇറാനിയൻ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട് ; പരിക്കേറ്റ 32 പേർ ആശുപത്രിയിൽ


കുവൈറ്റ് സിറ്റി :- ഇറാനിയൻ ഷെല്ലാക്രമണത്തിന്റെ ഫലമായി ആശുപത്രികളിൽ 32 വിദേശ പൗരന്മാരെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്‌ദുല്ല അൽ-സനദ് അറിയിച്ചു, ഒരു മരണവും റിപ്പോർട്ട് ചെയ്തു‌തു. അൽ-അദാൻ ആശുപത്രിയിലാണ് തുടക്കത്തിൽ കേസുകൾ സ്വീകരിച്ചതെന്നും അവിടെ നിന്ന് 15 പേരെ അടിയന്തരവും ആവശ്യമായതുമായ വൈദ്യചികിത്സയ്ക്കും തീവ്രപരിചരണത്തിനുമായി ജാബർ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.

തല, നെഞ്ച്, വയറ്റിലെ പരിക്കുകൾ, ഒന്നിലധികം ഒടിവുകൾ എന്നിവ ഉൾപ്പെടെ പരിക്കുകൾ വ്യത്യസ്‌തമാണെന്ന് ഡോ. അബ്ദു‌ല്ല അൽ-സനദ് ചൂണ്ടിക്കാട്ടി. പരിക്കേറ്റവരിൽ ചിലർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയതായും മറ്റുള്ളവർ ശസ്ത്രക്രിയയ്ക്ക് വിധേയരായതായും ഗുരുതരമായ പരിക്കുകൾ തീവ്രപരിചരണം ലഭിക്കുന്ന കേസുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുകയാണ്. കുവൈത്ത് ദേശീയ പെട്രോളിയം കമ്പനിയുടെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റതായുള്ള വിവരങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. എന്നാൽ, റിഫൈനറിയുടെ പ്രവർത്തനത്തെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. എഫ്-15 വിമാനം തകർന്ന് താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. വിമാനം യുഎസിൻ്റേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന കാര്യം വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Previous Post Next Post