സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി ; രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു


തിരുവനന്തപുരം :- ബി.ജെ.പി നേമം നിയോജകമണ്ഡലം സ്ഥാനാർത്ഥിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്‌മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന ആക്ഷേപത്തെത്തുടർന്നാണ് റിട്ടേർണിംഗ് ഓഫീസർ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചത്.

200 കോടിയുടെ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഇല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവ് അദ്ദേഹം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നായ ഇവിടെ 1.07 ഏക്കർ ഭൂമിയിലാണ് ഈ ആഡംബര മന്ദിരം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഭൂമിവില ചതുരശ്ര അടിക്ക് 35,000 മുതൽ 50,000 രൂപ വരെയാണെന്നും, ഇതനുസരിച്ച് ഈ വസ്തുവിന്റെ ഭൂമിക്ക് മാത്രം ഏകദേശം 200 കോടി രൂപ വിലവരുമെന്നും കണക്കാക്കപ്പെടുന്നു. 408-ാം നമ്പർ വസ്തുവായ ഇതിൻ്റെ നികുതി രസീതുകൾ ആപ്ലിക്കേഷൻ നമ്പർ 1600322463 ഉപയോഗിച്ച് പരിശോധിക്കാവുന്നതാണെന്നും ഈ വസ്തുവിന്റെ നികുതി കഴിഞ്ഞ മാർച്ച് 17-നാണ് അടച്ചിരിക്കുന്നതെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.

ഒരു കോടീശ്വരനായ വ്യവസായി ആയിരുന്നിട്ടും തനിക്ക് സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെറെ 2024-ലെ സത്യവാങ്മൂലത്തിൽ താമസസ്ഥലമായി നൽകിയിരിക്കുന്നത് ഇതേ കോറമംഗലയിലെ 408-ാം നമ്പർ വിലാസമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം ആവർത്തിച്ച് ശ്രമിക്കുകയാണെന്നാണ് ആരോപണം. ജനപ്രാതിനിധ്യ നിയമപ്രകാരം രാജീവ് ചന്ദ്രശേഖറെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ നിഷ്പക്ഷമായ ഇടപെടൽ നടത്തണമെന്നും അല്ലാത്തപക്ഷം അത് കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post