പോസ്റ്റൽ ബാലറ്റ് കിട്ടിയില്ല ; സംസ്ഥാനത്ത് 1083 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ല


ആലപ്പുഴ :- പോസ്റ്റൽ ബാലറ്റ് എത്താഞ്ഞതിനാൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക്  നിയോഗിച്ച 1,083 ജീവനക്കാർക്ക് വോട്ടു ചെയ്യാനായില്ല. ക്ലാസിന് ഹാജരാകുമ്പോഴോ പോളിങ് സാമഗ്രികൾ വാങ്ങാനെത്തുമ്പോഴോ വോട്ടു ചെയ്യാൻ അവസരമുണ്ടായിരുന്നു. എന്നാൽ, ക്ലാസുകൾക്ക് എത്തിയപ്പോൾ ബാലറ്റ് കിട്ടിയില്ല. പ്രത്യേകം കേന്ദ്രങ്ങൾ അതതു നിയമസഭാമണ്ഡലത്തിൽ ഏർപ്പെടുത്തിയെങ്കിലും ഇവിടെയും ബാലറ്റു ക്ഷാമം പ്രശ്നമായി. തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുസംബന്ധിച്ച കണക്കെടുത്തപ്പോഴാണ് 1,083 പേർക്ക് വോട്ടുചെയ്യാനായില്ലെന്നു വ്യക്തമായത്.

തിരുവനന്തപുരം -203, കൊല്ലം-317, പത്തനംതിട്ട-109, കോട്ടയം-277, ഇടുക്കി-26, എറണാകുളം-83, തൃശ്ശൂർ-13, പാലക്കാട്-20, മലപ്പുറം-10, വയനാട്-എട്ട്, കോഴിക്കോട്-8, കണ്ണൂർ-4, കാസർഗോഡ് -5  എന്നിങ്ങനെയാണ് വോട്ടുചെയ്യാനുള്ളവർ. ആലപ്പുഴയിൽ മാത്രമാണ് ആവശ്യത്തിനു ബാലറ്റ് ലഭിച്ചത്. ഒരുവിഭാഗം ആരോഗ്യവകുപ്പു ജീവനക്കാർക്കും വോട്ടുചെയ്യാനാകാത്ത സ്ഥിതിയുണ്ട്. തിരഞ്ഞെടുപ്പു ദിവസം ഇവർ ജോലിക്കെത്തണം. ഇതിനായി ജില്ലാമെഡിക്കൽ ഓഫീസർമാർ ഉത്തരവിറക്കിയിട്ടുണ്ട്. രാവിലെ മുതൽ ജോലിചെയ്യുന്നവർക്ക് വോട്ടുചെയ്യാനാകാത്ത അവസ്ഥയാകും.

ഇതിനു പുറമേയാണ് ക്ലറിക്കൽ പിശകുമൂലം പോസ്റ്റൽ വോട്ടർപട്ടികയിൽ പേരില്ലാതെ പോയവരും. ആലപ്പുഴയിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പരിശീലനത്തിനെത്തിയപ്പോൾ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവരാണ് ഇവരെല്ലാം. എന്നാൽ, പോസ്റ്റൽ വോട്ടു ചെയ്യാനായി ഫെസിലിറ്റേഷൻ സെൻ്ററിലെത്തിയപ്പോൾ വോട്ടർപട്ടികയിൽ പേരില്ല. ഇതിനെതിരേ ബാങ്കുജീവനക്കാരുടെ സംഘടനയായ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പരാതി നൽകിയിട്ടുണ്ട്.

Previous Post Next Post