തിരുവനന്തപുരം :- അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സഹപാഠികൾ തിരുവനന്തപുരത്തെ വീട്ടിലെത്തി. നിതിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും കണ്ടു. 30 സഹപാഠികൾ ആണ് ഉഴമലക്കലിലെ വീട്ടിൽ എത്തിയത്. വിദ്യാർത്ഥികളെ കണ്ടപ്പോഴേക്കും പൊട്ടിക്കരയുകയായിരുന്നു നിതിന്റെ അമ്മ. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു. ഇതുമൂലമാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന് സഹപാഠികളും കുടുംബവും പറഞ്ഞു. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി നേരത്തെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേസിൽ ഇടക്കാല ജാമ്യഹർജി നൽകിയിരിക്കുകയാണ് ഇവർ.
