കയ്യും കാലും വെട്ടുമെന്ന് പറഞ്ഞു, ഇഡിയറ്റ് എന്ന് വിളിച്ചു; അധ്യാപകർക്കെതിരെ നിതിൻ രാജിന്റെ ശബ്ദ സന്ദേശം

 


കണ്ണൂർ:- അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജ് സുഹൃത്തിനയച്ച ശബ്ദ സന്ദേശം മാധ്യമങ്ങൾക്ക് ലഭിച്ചു അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകന്‍ വിഡ്ഢി എന്ന് വിളിച്ചുവെന്നും നിതിന്‍ പറയുന്നു.

സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍ വെച്ച് നിരന്തരം അപമാനിച്ചന്നും നിതിന്‍ രാജ് ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങിയപ്പോള്‍ എന്നോട് യു ആര്‍ ആന്‍ ഇഡിയറ്റ് എന്നുപറഞ്ഞു. ഞാന്‍ സെയിം ടു യു എന്ന് പറഞ്ഞു. കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമുണ്ടല്ലോ, നമ്മുടെ സ്റ്റാഫ് റൂം. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നോട് പറഞ്ഞു നീ ഗേറ്റിന് പുറത്തുപോയാല്‍ കയ്യും കാലും വെട്ടുമെന്ന്, കയ്യില്ലാതെ നീ ജീവിക്കേണ്ടി വരുമെന്ന്. ഞാന്‍ പറഞ്ഞു എന്നാല്‍ അതൊന്ന് കാണണമല്ലോയെന്ന്. എന്നെ വെറുതെ ക്ലാസില്‍ എഴുന്നേൽപ്പിച്ച് നിര്‍ത്തിയിട്ട് അമ്മയേയും അമ്മയുടെ സര്‍ജറിയേയും കളിയാക്കി. എന്നിട്ട് മൂന്ന് മാര്‍ക്ക് കുറച്ചെന്ന് പാരന്റ്‌സിനോട് സര്‍പ്രൈസായി പറഞ്ഞേക്ക് എന്നുപറഞ്ഞു. അതുപോലെ എന്നെയിന്നലെ ക്ലാസില്‍ ഇന്‍സള്‍ട്ട് ചെയ്തു. ഞാനത് ഒരുപരിധിവരെ സഹിച്ചു. ലാസ്റ്റായപ്പോഴാണ് ഞാന്‍ പൊട്ടിത്തെറിച്ചത്. ക്ലാസിലെ 100-ല്‍ 99 പേരും നിങ്ങളുടെ അടിമയായിരിക്കും. ഞാനെന്തായാലും അതല്ല എന്ന് പറഞ്ഞു. താന്‍, നിങ്ങള്‍ എന്നൊക്കെയേ ഞാനയാളെ വിളിച്ചിട്ടുള്ളൂ, സാര്‍ എന്ന് വിളിച്ചിട്ടില്ല', നിതിൻ രാജ് പറയുന്നു.കോളേജിന്റെ മുകളിൽ നിന്ന് നിതിൻ ചാടി എന്നു പറഞ്ഞാണ് ആദ്യം അധികൃതർ വിളിച്ചതെന്നും എത്രയും പെട്ടെന്ന് വരണം എന്ന് മാത്രം പറഞ്ഞുവെന്നും നിതിന്റെ സഹോദരീ ഭർത്താവ് അശോക് കുമാർ പറഞ്ഞു. വാർത്തയിലൂടെയാണ് മരണവിവരം അറിയുന്നത്. കോളേജ് അധികൃതർ അറിയിച്ചില്ലെന്നും അശോക് കുമാർ പറഞ്ഞു. അധിക്ഷേപം നടക്കുന്ന കാര്യം സ്ഥിരം പറയുമായിരുന്നു. അധിക്ഷേപിക്കുന്നവരുടെ കൂട്ടത്തിൽ സസ്പെൻഡ് ചെയ്ത അധ്യാപകരുടെ പേരുകലുണ്ടായിരുന്നു. തെരുവ് പട്ടി അല്ലേ നീ എന്ന് നിതിനോട് ചോദിച്ചിരുന്നു. ഇവിടെ പഠിക്കാൻ എന്ത് അർഹതയുണ്ടെന്നും ചോദിച്ചിരുന്നു. അധിക്ഷേപം നേരിട്ടപ്പോൾ ഒരുതവണ പ്രതികരിച്ചു. അതോടെയാണ് സ്ഥിരമായി അപമാനിക്കാൻ തുടങ്ങിയതെന്നും നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും അശോക് കുമാർ പറഞ്ഞു.

നിതിന്റെ മരണത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ 'പുഴുത്ത പട്ടി' എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്‌സിന്റെ ഭാഗത്തുനിന്നും റാഗിങ് ഉണ്ടായെന്നും ആരോപണമുണ്ട്.

തുടര്‍ന്ന് ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കോളേജിന്റെ ഭാഗമായി ആഭ്യന്തര അന്വേഷണത്തിനായി സമിതി രൂപീകരിച്ചിരുന്നു.

Previous Post Next Post