ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവം ; സാധാരണ അപകടമല്ലെന്ന് ബന്ധുക്കൾ, ദുരൂഹതയാരോപിച്ച് കുടുംബം


കോഴിക്കോട് :- ചെറുവണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയും ഭർത്താവ് രജിൻലാലും തമ്മിൽ നേരത്തെ തന്നെ കടുത്ത പ്രശ്നങ്ങളുണ്ടായിരുന്നെന്നും, ഇതൊരു സാധാരണ അപകടമല്ലെന്നും ബന്ധുക്കൾ വെളിപ്പെടുത്തുന്നു. നെഞ്ചുപൊള്ളുന്ന ഈ ദുരന്തത്തിന് പിന്നിലെ ഞെട്ടിക്കുന്ന സംശയങ്ങൾ പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം തന്നെ വേണമെന്നാണ് കുടുംബത്തിൻ്റെ ശക്തമായ ആവശ്യം. സോനയുടെ വീട്ടുകാരുമായി രജിൻ ലാൽ അടുപ്പം പുലർത്തിയിരുന്നില്ല. കാറിന്റെ പിൻവശത്ത് സോന ഇരുന്ന ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. പൊട്ടിത്തെറി ഉണ്ടായതും ദുരൂഹമാണെന്ന് കുടുംബം പറയുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ച് വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് 4. ചെറുവണ്ണൂർ പുത്തൻ ചാലിൽ രജിൻ ലാലിന്റെ ഭാര്യ, ഏഴുമാസം ഗർഭിണിയായ സോന പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. രജിൻ ലാലും ഭാര്യയും ആശുപത്രിയിൽ പോയി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു കാർ കത്തിയത്. കാറിൻ്റെ പിൻവശത്തായിരുന്നു സോന ഇരുന്നത്. 2016 മോഡൽ, പെട്രോൾ കാറിന്റെ പിൻവശത്തു നിന്നാണ് തീ ഉയർന്നത്. ശബ്‌ദവും ഉണ്ടായിരുന്നു. മുൻവശത്തേക്ക് തീ കാര്യമായി പടർന്നിട്ടില്ല.

സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും അന്വേഷണം തുടരുകയാണ്. പെട്രോൾ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്‌നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിൻ്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾ ആവശ്യമുണ്ട്. കത്തിയ കാറിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. ഫോറൻസിക് വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ വ്യക്തത വരികയുള്ളു. സോനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Previous Post Next Post