ചെന്നൈ :- തമിഴ്‌നാട്ടിൽ ആദ്യമായി മുസ്‌ലിം ലീഗ് മന്ത്രിസഭയിലേക്ക്. വിജയിയുടെ ക്ഷണം സ്വീകരിക്കാൻ ലീഗ് നേതൃയോഗത്തിൽ തീരുമാനമായി. പാപനാശം എംഎൽഎ എ.എം ഷാജഹാനാണ് മന്ത്രിയാവുക. മന്ത്രിസഭയിലേക്കുള്ള ക്ഷണം വിസികെ നിരസിച്ചു. ഇന്നലെ 23 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിം ലീഗ്. തമിഴ്‌നാട്ടിൽ മന്ത്രി സഭയിലേക്ക് എത്തുന്നത്. ഡിഎംകെയിൽ മുന്നണി ഭാഗമായിട്ട് ഉണ്ടായിരുന്നപ്പോഴും മന്ത്രി സഭയിലേക്ക് പരിഗണിച്ചിരുന്നില്ല.
പലപ്പോഴും ലീഗ് സ്ഥാനാർഥികൾ ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. പാപനാശം മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ ഷാജഹാൻ തോൽപ്പിച്ചത് ടിവികെ സ്ഥാനാർഥിയെയാണ്. ടിവികെ സ്ഥാനാർഥിയെ തോൽപ്പിച്ച വ്യക്തി ടിവികെ മന്ത്രിസഭയുടെ ഭാഗമാവുന്നു എന്ന കൗതുകവുമുണ്ട്. മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ധനകാര്യവകുപ്പ് ഉണ്ടായിരുന്ന സെങ്കോട്ടയ്യന് റവന്യു വകുപ്പാണ് നൽകിയിരിക്കുന്നത്. വിസികെയും ഇടതുപാർട്ടികളും സർക്കാറിനെ പുറത്തുനിന്നാണ് പിന്തുണക്കുന്നത്. എഐഎഡിഎംകെ വിമത വിഭാഗത്തെ മന്ത്രി സഭയിലേക്ക് ഉൾപ്പെടുത്തരുത് എന്നാണ് ഇടതുപാർട്ടികളും കോൺഗ്രസും ആവശ്യപ്പെട്ടിരിക്കുന്നത്.
