നെടുമ്പാശേരി :- തായ്‌ലൻഡിൽ നിന്ന് സോപ്പെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന മൂന്നര കിലോ മെത്താക്യുലോൺ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ സത്യനാരായണ റൊക്കല്ല (36), അരുൺകുമാർ പണ്ടാരി (55) എന്നിവരെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് അധികൃതർ വിശദമാക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ തായ് ലയൺ എയർ വിമാനത്തിലാണ് ഇരുവരും ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയത്. ബാഗേജിലുണ്ടായിരുന്ന സോപ്പ് കവറുകൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
സോപ്പിന്റെ രൂപത്തിൽ തയ്യാറാക്കി പേപ്പറിൽ പൊതിഞ്ഞ നിലയിൽ വിവിധ കവറുകളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു മെത്താക്യുലോൺ. രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐ സംഘം വിമാനത്താവളത്തിലെത്തി ഇരുവരെയും നിരീക്ഷണത്തിലാക്കിയിരുന്നു. ബാഗേജ് പരിശോധിക്കുന്നതിനിടെ സത്യനാരായണ റൊക്കല്ല സമീപത്തുണ്ടായിരുന്ന കത്രിക കൈക്കലാക്കി ശരീരത്തിൽ കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയറിനാണ് പരിക്കേറ്റത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മെത്താക്യുലോൺ അമിതമായി ഉപയോഗിച്ചാൽ മരണത്തിനും ഇടയാക്കുന്ന ലഹരി വസ്തുവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ കിലോയ്ക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ വരെ വില ലഭിക്കുന്നതായും സൂചനയുണ്ട്. പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കി. പിന്നീട് ഇരുവരെയും ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്.
