തിരുവനന്തപുരം :- സോഷ്യൽ മീഡിയയിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടാനായി മനുഷ്യന്റെ ദുഃഖങ്ങളെയും മരണത്തെയും അപകടങ്ങളെയും വീഡിയോകളാക്കി പകർത്തുന്നവർക്കെതിരെ നിയമനടപടികൾ കർശനമാക്കുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണെന്നും, ഇത് ലംഘിക്കുന്നത് നിയമപരമായി കുറ്റകരമാണെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 66E പ്രകാരം, ഒരാളുടെ അനുവാദമില്ലാതെ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വിവാദമായ സലിം കുമാറിന്റെ സംസ്കാര ചടങ്ങ്
നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ഓൺലൈൻ മാധ്യമങ്ങൾ സ്വീകരിച്ച അതിരുകവിഞ്ഞ ഇടപെടലുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ചടങ്ങുകൾക്കിടയിലേക്ക് തള്ളിക്കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവർക്കെതിരെ സലിം കുമാറിന്റെ മകൻ ചന്തു പ്രതികരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഭവത്തിൽ സുപ്രിയ മേനോൻ, രജീഷ വിജയൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മനുഷ്യന്റെ വേദനകളെ സോഷ്യൽ മീഡിയയിൽ വ്യൂസിനായി ഉപയോഗിക്കുന്നത് മൗലികാവകാശങ്ങളുടെ കടന്നുകയറ്റമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇനിയെങ്കിലും ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചില്ലെങ്കിൽ കർശനമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.
