ലോകകപ്പിന് വിജയത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോ

 

മെക്സിക്കോ സിറ്റി:-ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്. ഗോൾ കീപ്പര്‍ നൽകിയ പന്ത് വരുതിയിൽ നിർത്തുന്നതിൽ ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ നിര താരത്തിന് കഴിയാതെ വന്നതോടെ മെക്സിക്കോ ആദ്യ പ്രഹരം ഏൽപ്പിച്ചു.

തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് വലകുലുക്കിയതോടെ മെക്സിക്കോയുടെ ലീഡ് ഉയർത്തി. തുടക്കം മുതൽ മെക്സിക്കൻ തിരമാല സൗത്ത് ആഫ്രിക്കൻ ഗോൾ മുഖത്തേക്ക് അടിച്ചുകയറി. മത്സരത്തിന്റെ 42-ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് ലഭിച്ച തുടർച്ചയായ രണ്ട് മികച്ച ഗോൾ അവസരങ്ങൾ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസ് അത്യുജ്ജ്വലമായി തടഞ്ഞത് ആഫ്രിക്കൻ ടീമിന് ആശ്വാസ നിമിഷങ്ങൾ സമ്മാനിച്ചു.മെക്സിക്കൻ താരങ്ങളെ പിടിച്ചുനിർത്താൻ പലപ്പോഴും പരുക്കൻ അടവുകളാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ഇതോടെ മൂന്ന് റെഡ് കാർഡുകൾ ഉദ്ഘാടന മത്സരത്തിൽ തന്നെ അവർക്ക് കാണേണ്ടി വന്നു.

ഒടുവിൽ രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റിൽ സ്ഫെഫെലോ സിതോളിന് റെഡ് കാർഡ് ലഭിച്ചു. മെക്സിക്കോ താരം ബ്രയാൻ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി സിതോളിനെ പുറത്താക്കിയത്. 84-ാം മിനിറ്റിൽ റഫറിക്ക് അടുത്ത ചുവപ്പ് കാർഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കളി അവസാനിക്കാൻ പോകുന്നുവെന്ന ഘട്ടത്തിലാണ് മെക്സിക്കോ താരം അനാവശ്യമായ ഫൗൾ പുറത്തെടുത്തത്. ആശ്വാസ ഗോൾ കണ്ടെത്താനായി ആവുംവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കൻ താരത്തിന് നേർക്ക് സെസാർ മോണ്ടസ് മാരകമായ ഫൗൾ പുറത്തെടുത്തു. മെക്സിക്കൻ താരങ്ങളുടെ പ്രതിഷേധങ്ങൾക്ക് വഴങ്ങാതെ റഫറി റെഡ് കാര്‍ഡ് തന്നെ നൽകുകയും ചെയ്തു. ഇതോടെ ഉദ്ഘാടന മത്സരത്തിൽ മൂന്ന് റെഡ് കാർഡു യർന്നത് മത്സരത്തിൻ്റെ രസം കെടുത്തി.

Previous Post Next Post