ന്യൂഡൽഹി :- ഇന്ത്യൻ നീതിന്യായ മേഖലയിൽ നിർണ്ണായക ചുവടുവെപ്പായി സുപ്രീംകോടതിയിലേക്ക് അഞ്ച് പുതിയ ജഡ്‌ജിമാരെ രാഷ്ട്രപതി നിയമിച്ചു. ചീഫ് ജസ്റ്റിസുമായി നടത്തിയ ഔദ്യോഗിക കൂടിയാലോചനകൾക്ക് ശേഷമാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 124, ക്ലോസ് (2) നൽകുന്ന അധികാരപ്രകാരം ഈ നിയമനങ്ങൾ പൂർത്തിയാക്കിയത്. കേന്ദ്ര നിയമ-ന്യായ മന്ത്രി അർജുൻ റാം മേഘ്‌വാൾ സോഷ്യൽ മീഡിയയിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായ നാല് പേരെയും ബാറിലെ ഒരു മുതിർന്ന അംഗത്തെയുമാണ് സുപ്രീം കോടതിയിലേക്ക് ഉയർത്തിയത്.
ജസ്റ്റിസ് ഷീൽ നാഗു : പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും ഉയർത്തി.
ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ : ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും ഉയർത്തി.
ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ : മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും ഉയർത്തി.
ജസ്റ്റിസ് അരുൺ പള്ളി : ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും ഉയർത്തി.
വെങ്കിട്ട സുബ്രഹ്മണി മോഹന : സീനിയർ അഡ്വക്കേറ്റായി സേവനമനുഷ്ഠിക്കവെ ബാറിൽ നിന്നും നേരിട്ട് നിയമിച്ചു.
കേസുകളുടെ കെട്ടിക്കിടപ്പ് പരിഹരിക്കാൻ ലക്ഷ്യമിട്ട് 2026 മേയ് 16-ന് രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതി ഭേദഗതി ഓർഡിനൻസ്, 2026 പുറപ്പെടുവിച്ചിരുന്നു. ഈ ഓർഡിനൻസ് വഴി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ പരമാവധി ജഡ്‌ജിമാരുടെ എണ്ണം 34-ൽ നിന്നും 38 ആയി ഉയർത്തി. ഇതാണ് പുതിയ നിയമനങ്ങൾക്ക് വഴിയൊരുക്കിയത്. പുതിയ അഞ്ച് ജഡ്‌ജിമാർ ചുമതലയേൽക്കുന്നതോടെ സുപ്രീം കോടതിയുടെ നിലവിലെ പ്രവർത്തന ശേഷി 37 ആയി ഉയരും.
എങ്കിലും വരും ദിവസങ്ങളിൽ പുതിയ ഒഴിവുകൾ വരുന്നുണ്ട്. 2026 ജൂൺ 16-ന് ജസ്റ്റിസ് പങ്കജ് മിത്തലും, അതിനുശേഷം ജൂണിൽ തന്നെ ജസ്റ്റിസ് ജെ.കെ. മഹേശ്വരിയും വിരമിക്കാനിരിക്കുകയാണ്. ഈ പുതിയ നിയമനങ്ങൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള നിലവിലെ മുൻഗണനാ ക്രമത്തെയോ സീനിയോറിറ്റിയെയോ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതിയ ജഡ്‌ജിമാർക്ക് കേന്ദ്ര നിയമമന്ത്രി ആശംസകൾ നേർന്നു.
