തൊട്ടാൽ പൊള്ളും ; കോഴിമുട്ട വില റെക്കോഡ് നിരക്കിൽ


ചെന്നൈ :- രാജ്യത്തെ മുൻനിര മുട്ട ഉത്പാദന മേഖലയായ നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന. ജൂൺ ആദ്യവാരം തുടങ്ങിയ വിലവർധന നിലവിൽ 6.65 രൂപയിലെത്തി. നാമക്കലിൻ്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയാണ് ഇതെന്ന് നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി (എൻ.ഇ.സി.സി) വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ചില്ലറവിൽപ്പന കടകളിൽ മുട്ടവില എട്ടുരൂപ കടന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ വൈകാതെ ഒൻപതു രൂപയായി ഉയരുമെന്നാണ് സൂചന. നാമക്കലിൽ ഇതിനു മുൻപ് മുട്ടയ്ക്ക് ഏറ്റവും കൂടിയവിലയുണ്ടായത് കഴിഞ്ഞവർഷം ഡിസംബർ 23- നായിരുന്നു. 6.40 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് വിലയിൽ കുറവുണ്ടായെങ്കിലും ഈ വർഷം ജൂൺ ആദ്യം മുതൽ വില വീണ്ടും ഉയരാൻ തുടങ്ങി.

ജൂൺ ഒന്നിന് മുട്ടവില 5.70 രൂപയായിരുന്നത് ഇടയ്ക്കിടെ അഞ്ചുമുതൽ പത്തു പൈസവരെ കൂടി. ജൂൺ 17-ന് 6.45 രൂപയായും 26-ന് 6.50 രൂപയായും ജൂലായ് പത്തിന് 6.55 രൂപയായും ഉയർന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വീണ്ടും പത്തു പൈസ കൂടി 6.65 രൂപയിലെ ത്തിയത്. ഉത്പാദനം കുറഞ്ഞതും ആവശ്യകത കൂടിയതുമാണ് മുട്ടവില വർധിക്കാനിടയായതെന്ന് കോഴി ഫാം ഉടമകൾ പറയുന്നു. ആവശ്യം ഇനിയും കൂടിയാലും ഉത്പാദനം അതിനനുസരിച്ച് ഉയർന്നില്ലെങ്കിലും മുട്ടവില ഇനിയും കൂടാനാണ് സാധ്യത. ഉത്പാദന നിലവാരവും വിപണിയിലെ ആവശ്യകതയും അടിസ്ഥാനമാക്കിയാണ് എൻ.ഇ.സി.സി കോഴിമുട്ടയുടെ വില നിശ്ചയിക്കുന്നത്. നാമക്കലിൽ ഏകദേശം 1,100 കോഴി ഫാമുകൾ ഉണ്ട്. പ്രതിദിനം ആറുകോടി മുട്ടകൾ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

Previous Post Next Post