പയ്യന്നൂർ :- രുചിയൂറുന്ന 90 വിഭവങ്ങൾ. 60 രൂപയുടെ മീൻകറി ഊൺ മുതൽ 580 രൂപയുള്ള ജുജു സ്പെഷൽ ക്രീമി അൽഫാം വരെ. കൊതിയൂറും വിഭവങ്ങളുമായി കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്റോറൻ്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നുമുതൽ പ്രവർത്തിച്ചു തുടങ്ങും. റെയിൽവേ സ്‌റ്റേഷൻ കവാടത്തിൽ ഒരുക്കിയ ജുജു എക്സ്‌പ്രസിനു പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ മധുകർറോട്ട് പച്ചക്കൊടി വീശും. മറ്റു ഹോട്ടലുകളിൽ നിന്നു വ്യത്യസ്തമായി, 30 ശതമാനം വിലക്കുറവോടെ റെയിൽവേ അംഗീകരിച്ച വിലയായിരിക്കും ഇവിടെ ഈടാക്കുകയെന്നു നടത്തിപ്പുകാർ പറഞ്ഞു.
രാവിലെ 5 ന് ഇഡ്‌ഡലി, വട, ദോശ തുടങ്ങിയ വിഭവങ്ങളുമായി ബ്രേക്ക്ഫാസ്റ്ററ്റ്. നാടൻ വിഭവങ്ങൾക്കൊപ്പം നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങളുമുണ്ടാകും. റെയിൽവേ പ്ലാറ്റ്ഫോമിനകത്തല്ലെങ്കിലും റെയിൽവേ അംഗീകരിച്ച വിലയായിരിക്കും ഈടാക്കുന്നത്. മംഗളൂരുവിൽ നിന്നെത്തിച്ച ത്രീ ടയർ കോച്ച് സ്‌റ്റേഷനു പുറത്ത് രാമന്തളി റോഡിൽ പ്രത്യേക ട്രാക്ക് നിർമിച്ച് അതിൽ സ്‌ഥാപിച്ചാണ് റസ്‌റ്ററന്റ് ഒരുക്കിയത്. 50 സീറ്റുകളും അതിനാവശ്യമായ ടേബിളും നിർമിച്ചു മനംകവരുന്ന എസി റസ്റ്ററന്റായി ഇതിനെ മാറ്റിയെടുത്തു. ഇതിനോടുചേർന്നു മനോഹരമായ പ്ലാറ്റ്ഫോം നിർമിച്ച് അവിടെ 30 പേർക്കുള്ള ഇരിപ്പിടവും ടേബിളും സജ്ജമാക്കിയിട്ടുണ്ട്. ആധുനികരീതിയി ലുള്ള കിച്ചൺ, ടീ, ജൂസ്, ഐസ്ക്രീം എന്നിവയ്ക്കുള്ള കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം സീറ്റുകൾ സജീകരിക്കാനുള്ള സൗകര്യവുമുണ്ട്. റസ്റ്ററന്റ് 24 മണിക്കൂറും പ്രവർത്തിക്കും.
