വ്യാജ പ്ലസ് ടു ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി പണം തട്ടി; സ്ഥാപന മേധാവി അറസ്റ്റിൽ

 


കണ്ണൂർ:-വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ വ്യാജ സർട്ടിഫിക്കേറ്റ് നൽകി പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ 

കണ്ണൂർ യോഗശാല റോഡിൽ ഐ.എഫ്.ഡി.ഫാഷൻ ടെക്നോളജി എന്ന സ്ഥാപനത്തിന്റെ പേരിൽ പരസ്യം നൽകി വിദ്യാർത്ഥികളെ തട്ടിപ്പിന് ഇരയാക്കിയ കയരളം മൊട്ടയിലെ കെ.വി.ശ്രീകുമാറി (46) നെയാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി, എസ്.ഐ.പി.വി.ബാബു എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

തട്ടിപ്പിനിരയായ കുടിയാന്മല നടുവിൽ സ്വദേശിയും നടുവിൽ സഹകരണ ബേങ്കിൽ ജോലി ചെയ്യുന്ന പി.പി. അജയകുമാർ കണ്ണൂർ അസി. കമ്മീഷണർ പി.പി. സദാനന്ദന് നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പ് വീരൻ പിടിയിലായത്.

അജയകുമാറും നടുവിൽ സ്വദേശികളായ എം.ജെ ഷൈനി, പി.പി.ഷാഷിദ എന്നിവർ സ്ഥാപനം വഴി മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്രതിക്ക് പ്ലസ്ടുവിന് 2015 കാലയളവിലും പിന്നീട് ഡിഗ്രിക്ക് 2015- 18 കാലയളവിലുമായി 2,27,100 രൂപ പഠനത്തിന് ഫീസിനത്തിലും സർട്ടിഫിക്കേറ്റിനുമായി നൽകിയിരുന്നതായും പണം കൈപറ്റിയ ശേഷം പഠനം കഴിഞ്ഞ് സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ സർട്ടിഫിക്കേറ്റ് നൽകാതെ വ്യാജ സർട്ടിഫിക്കേറ്റ് നൽകിയെന്നാണ് പരാതി.

കേസെടുത്ത് അന്വേഷണം നടത്തിയ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി പേരെ പ്രതി കബളിപ്പിച്ചതായി പോലീസ് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്.

Previous Post Next Post