തിരുവനന്തപുരം :- സംസ്ഥാനത്ത് നിരത്തിൽ ഇറങ്ങുന്നതിൽ 38 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. ഭൂരിഭാഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളാണ്. ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ല. പകരം വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇൻഷുറൻസ് പുതുക്കിയശേഷം വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് ശുപാർശ നൽകി.
നിലവിൽ ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് 2000 രൂപ പിഴയീടാക്കുന്നുണ്ട്. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്നതാണ് വകുപ്പ് നേരിടുന്ന പ്രധാന പ്രശ്നം. ഇൻഷുറൻസ് കമ്പനികളുടെ സഹായത്തോടെ 14 ജില്ലകളിലും പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നിർദേശം സർക്കാരിൻ്റെ പരിഗണനയിലാണ്. ഇൻഷുറൻസ് വിവരങ്ങൾ വാഹനങ്ങളുടെ കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് ശേഖരിക്കുന്നതിനാൽ പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾ രേഖകൾ 'പരിശോധിക്കാതെത്തന്നെ തിരിച്ചറിയാനാകും. ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഓൺ ലൈൻ നിലവിൽവന്നെങ്കിലും രേഖകൾ മാറ്റാതെ വാഹനങ്ങൾ വിൽക്കുന്നത് ഇപ്പോഴും വ്യാപകമാണ്.