തിരുവനന്തപുരം :- ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പ് നാളെ മെയ് 28 ന് നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാകും നറുക്കെടുപ്പ് നടക്കുക. 12 കോടിയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ രണ്ട് മണി മുതൽ ഫലം ലഭ്യമാകും.
വില്പനയ്ക്കായി 45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിപണിയിൽ എത്തിച്ചത്. ഇതിൽ കഴിഞ്ഞ ദിവസം നാല് മണിക്കുള്ളിൽ 42,17,380 ടിക്കറ്റുകളും വിറ്റു പോയിരുന്നു. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്. VA, VB, VC, VD, VE, VG എന്നിങ്ങനെയാണ് ആറ് പരമ്പരകൾ.
ടിക്കറ്റ് വിൽപ്പനയിൽ എല്ലാ തവണത്തെയും പോലെ പാലക്കാട് ജില്ലയാണ് ഒന്നാമത്. 9, 21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം ജില്ല 5, 22, 050 ടിക്കറ്റുകളും തൃശൂർ 4, 92, 200 ടിക്കറ്റുകളും വിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാന ഘടനയാണുള്ളത്.
കഴിഞ്ഞ വർഷം ആലപ്പുഴ പഴവീട് പ്ലാം പറമ്പിൽ വിശ്വംഭരനാണ് വിഷു ബമ്പറിന്റെ 12 കോടി അടിച്ചത്. സിആർപിഎഫിൽ സൈനികനായിരുന്ന വിശ്വംഭരൻ പിന്നീട് സൗത്ത് ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്നു. അതിന് ശേഷം വർഷങ്ങളായി പെന്‍ഷൻ തുക കൊണ്ടായിരുന്നു ജീവിതം. ഇതിനിടെ ആയിരുന്നു ഭാഗ്യം തുണച്ചത്. ഈ വര്‍ഷത്തെ ഭാഗ്യം ആര്‍ക്കൊപ്പമാണെന്ന് കാത്തിരുന്ന അറിയേണ്ടിയിരിക്കുന്നു.