ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം ; നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം


ന്യൂഡൽഹി :- ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള നിയമം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുമുതൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. മണ്ഡല പുനർനിർണയത്തിനുശേഷം സംവരണം നടപ്പാക്കുമെന്നാണ് പാർലമെന്റ്റിൽ നിയമം പാസാക്കുമ്പോൾ സർക്കാർ അറിയിച്ചിരുന്നത്.

മണ്ഡലപുനർനിർണയം അടുത്ത ലോക്സഭാതിരഞ്ഞെടുപ്പിനുമുൻപ് തീർക്കാനാണ് സർക്കാരിൻ്റെ ശ്രമം. സെൻസസും പ്രഖ്യാപിച്ചതിനാൽ, മണ്ഡലപുനർനിർണയം സെൻസസ് അടിസ്ഥാനത്തിലാവും നടക്കുക. ഇതെല്ലാം 2029 ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പൂർത്തിയാക്കാനാണ് ശ്രമമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. അതേസമയം, സെൻസസ് പൂർത്തിയാവാൻ 2028 ആവുമെന്നതിനാൽ, മണ്ഡലപുനർനിർണയവും വനിതാസംവരണവും വൈകുമോയെന്ന ആശങ്ക കോൺഗ്രസ് ഉന്നയിച്ചിരുന്നു.

2023-ൽ പാസാക്കിയ 128-ാം ഭരണഘടനാഭേദഗതി (നാരീശക്തി വന്ദൻ അഭിയാൻ) ബിൽ പ്രകാരം, വനിതകൾക്കുള്ള സംവരണം ബില്ലിനുശേഷമുള്ള ആദ്യസെൻസസ് പ്രകാരമുള്ള മണ്ഡല പുനർനിർണയത്തിനു ശേഷമാണ് നടക്കുക. ദശാബ്ദ സെൻസ സ്, ജാതിസെൻസസ് ഉൾപ്പെടെ 2027 മാർച്ച് ഒന്നിന് തുടങ്ങുമെന്ന് സർക്കാർ ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. 2028 മാർച്ച് വരെയെങ്കിലും ഇത് നീളുമെന്നാണ് സൂചന. അതിനുശേഷം മണ്ഡലപുനർനിർണയവും വേഗത്തിൽ പൂർത്തിയാക്കിയാലേ വനിതാസംവരണം സാധ്യമാവൂ. ഇതിനുള്ള നീക്കം നടത്തുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Previous Post Next Post