തിരുവനന്തപുരം :- സംസ്ഥാനത്ത് പശുവളർത്തൽ ഉപേക്ഷിക്കുന്ന ചെറുകിട ക്ഷീരകർഷകരുടെ എണ്ണം കൂടുന്നു. പശുക്കളുടെ പരിപാലന ചെലവേറിയതാണ് മേഖല വിടാനുള്ള പ്രധാന കാരണമായി പറയുന്നത്. ചർമമുഴ, കുളമ്പുരോഗം തുടങ്ങിയ രോഗങ്ങളും ഉഷ്ണതരംഗം മൂലം പശുക്കൾ ചാകുന്നതുമൊക്കെയാണ് മറ്റു കാരണങ്ങൾ. നല്ലയിനം പശുക്കളെ ലഭിക്കാത്തതും സങ്കരയിനം പശുക്കളെ വളർത്താനു ള്ള ചെലവ് കൂടിയതും കർഷകരുടെ നടുവൊടിക്കുന്നുണ്ട് പരമ്പരാഗത കർഷകർ മേഖല വിടുന്നതായി ക്ഷീരസംഘങ്ങളും പറയുന്നു.
പുതുതലമുറ ചെറുകിട ക്ഷീരമേഖലയിലേക്ക് വരുന്നതും കുറഞ്ഞു. എന്നാൽ ഇവരിൽ ചിലർ ഡെയറി ഫാം തുടങ്ങുന്നുണ്ട്. ഒരുവർഷത്തിനിടെ മിൽമയിൽ പാലളക്കുന്ന കർഷകരുടെ എണ്ണത്തിലും കുറവുണ്ടായി. മിൽമയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന മലബാർ മേഖലയിൽ 2024-ൽ 76,740 കർ ഷകർ പാലളന്നിരുന്നു. 2025-ൽ ഇത് 69,161 ആയി കുറഞ്ഞു. എറണാകുളം മേഖലയിൽ 45,500 കർഷകരുണ്ടായത് 45,000 ആയും തിരുവനന്തപുരം മേഖലയിൽ 36,234 കർഷകരുണ്ടായത് 34,738 ആയും കുറഞ്ഞു. മൂന്ന് മേഖലയിലും കൂടി 9575 കർഷകർ കുറഞ്ഞു.