കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിയ്ക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായി തോക്ക് ലൈസൻസുള്ളവരുടെ കൂട്ടായ്മയായ കർഷക രക്ഷാസേന അംഗങ്ങൾ ചേർന്ന് കൊളച്ചേരി, നണിയൂർ, പന്ന്യങ്കണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. 2 പന്നികളെ വെടിവച്ചു കൊന്നു. എട്ടോളം പന്നികളെ തുരത്തി ഓടിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൾ മജീദ് കെ.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അഭയൻ, ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത, പഞ്ചായത്ത് മെമ്പർമാരായ നാരായണൻ കെ.പി അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി. വെടിവെച്ച് കൊന്ന രണ്ട് കാട്ടുപന്നികളെയും പഞ്ചായത്ത് അധികൃതരുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.
കാർഷിക മേഖലയായ കൊളച്ചേരി പഞ്ചായത്തിൽ കർഷകരുടെ കപ്പ,ചേമ്പ്,വാഴ,നെല്ല്,പച്ചക്കറികൾ തുടങ്ങിയ സകലതും കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. കർഷകർക്ക് കൃഷി ചെയ്ത് വിളവെടുക്കുവാനും ഭയം കൂടാതെ സ്വതന്ത്രമായി കൃഷിയിടങ്ങളിൽ ഇറങ്ങി നടക്കുവാനും വന്യജീവി ശല്യം മൂലം കൃഷി ഉപേക്ഷിച്ച കർഷകരെ ഈ മേഖലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും വേണ്ടിയാണ് തളിപ്പറമ്പ് താലൂക്കിൽ കൃഷിസംരക്ഷണത്തിനായി തോക്ക് ലൈസൻസുള്ളവരെ കണ്ടെത്തി പഞ്ചായത്ത് പ്രസിഡൻ്റുമാർ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ, ഫോറസ്റ്റ് ബീറ്റ് ഓഫീസർ തുടങ്ങിയവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് പുലിക്കുരുമ്പ സ്വദേശിയായ മുട്ടത്തിൽ ബെന്നിയുടെ നേതൃത്വത്തിൽ 17 പേർ അടങ്ങുന്ന കർഷക രക്ഷാസേനേ എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്.
ആന്തൂർ, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലും നടുവിൽ, കുറുമാത്തൂർ,ഇരിക്കൂർ, മയ്യിൽ, മലപ്പട്ടം, മാടായി, കൊളച്ചേരി തുടങ്ങിയ പഞ്ചായത്തുകളും കാട്ടുപന്നികളെ നിയമാനുസൃതം വെടിവെച്ച് കൊല്ലാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് നിലനില്ക്കുന്ന കാലം വരെ കർഷക രക്ഷാസേന അംഗങ്ങൾക്ക് കാട്ടുപന്നികളെ വെടി വെച്ച് കൊല്ലുവാനുള്ള അനുമതി നല്കിയിട്ടുണ്ട്. കാട്ടുപന്നി ശല്യം നേരിടുന്ന സ്ഥലങ്ങളിൽ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടാൽ ഏത് സമയത്തും കർഷകരുടെ ബുദ്ധിമുട്ടുകൾ അറിയാവുന്ന കർഷകരായ - കർഷക രക്ഷാസേന അംഗങ്ങൾ എത്തും. ഫോൺ :9400775500