തിരുവനന്തപുരം :- ഇന്ന് ലോക ജനസംഖ്യാദിനമാണ്. ലോകജനസംഖ്യ 800 കോടിയും ഇന്ത്യൻ ജനസംഖ്യ 146 കോടിയും കഴിഞ്ഞുപോകുകയാണ്. ഈ വർഷം അവസാനമാകുമ്പോൾ ലോക ജനസംഖ്യ 830 കോടി ആവുമെന്നാണ് കണക്ക്. 2022ൽ 800 കോടി പിന്നിട്ട ജനസംഖ്യ 2050 ൽ 970 കോടിയാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം. അതിനൊപ്പം ദാരിദ്ര്യമടക്കമുള്ള പ്രശ്നങ്ങളും വർധിക്കും. 2011നുശേഷം സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയെ സംബന്ധിച്ച് സർക്കാർ കണക്കുകൾ ലഭ്യമല്ലെങ്കിലും ചൈനയെ പിന്തള്ളി ഇന്ത്യ ലോക ജനസംഖ്യയിൽ ഒന്നാമതായി എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
146 കോടിയാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ. 141 കോടിയാണ് ചൈനയിലെ ജനസംഖ്യ. ലോകത്താകമാനമുള്ള കണക്കില്‍ 18 ശതമാനവും ഈ രണ്ട് രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്. എന്നാൽ, ഇന്ത്യയിലെ ജനസംഖ്യ ഇരട്ടിയാകാൻ അധികം സമയംവേണ്ടെന്നാണ് കരുതുന്നത്. 2030 ഓടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടി കവിഞ്ഞേക്കും.
നമ്മുടെ ജനസംഖ്യ വളർച്ചാനിരക്ക് അധികം വൈകാതെ കുറഞ്ഞുതുടങ്ങുമെന്നാണ് ജനസംഖ്യ വിദഗ്ധര്‍ കണക്കുകള്‍ വിവരിച്ചുകൊണ്ട് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യ 170 കോടിവരെ ഉയർന്നശേഷം കുറഞ്ഞുതുടങ്ങുമെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. 40 വർഷത്തിനു ശേഷം ഇന്ത്യയുടെ ജനസംഖ്യ കുറഞ്ഞു തുടങ്ങുമെന്നാണ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. അതിനു കാരണം ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് കുറയുന്നതാണ്.
പ്രസവിക്കാൻ ആരോഗ്യമുള്ള പ്രായത്തിൽ ഒരു സ്ത്രീക്ക് ജൻമം നൽകുന്ന കുട്ടികളുടെ എണ്ണമാണ് പ്രത്യുൽപാദന നിരക്ക് എന്ന ടിഎഫ്ആർ. അൻപത് വർഷം മുൻപ് അഞ്ച് ആയിരുന്ന ടിഎഫ്ആർ നിലവിൽ 1.9 ആയി കുറഞ്ഞു. ഇത് ഒന്നിലും താഴേക്ക് വന്നാൽ ജനസംഖ്യയിൽ ഇടിവ് സംഭവിക്കുമെന്ന് മാത്രമല്ല, രാജ്യത്ത് വയോജനങ്ങളുടെ എണ്ണം യുവാക്കളെക്കാൾ കൂടുതലാവുകയും ചെയ്യും. അതിനാൽ കാലക്രമേണ ജനസംഖ്യ കുറയുമെന്നർത്ഥം.
കേരളമടക്കമുളള പല സംസ്ഥാനങ്ങളുടെയും പ്രത്യുത്പാദന നിരക്ക് ഇതിനോടകം തന്നെ 1.5 ന് താഴെയായി കഴിഞ്ഞു. സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും ലഭിക്കുമ്പോള്‍ ജൻമം നൽകുന്ന കുട്ടികളുടെ എണ്ണം കുറയുമെന്ന പൊതുപ്രതിഭാസം തന്നെയാണ് കാരണം. 2060ഓടെ ജനസംഖ്യയിൽ ഇടിവ് സംഭവിക്കുമെങ്കിലും ലോകാടിസ്‍ഥാനത്തിൽ ഈ പ്രവണത കാണിക്കുക 2100നുശേഷം മാത്രമായിരിക്കും.
അപ്പോഴേക്കും ലോകജനസംഖ്യ 1020 കോടിയിലെത്തും. ഇന്ത്യയിൽ അപ്പോഴേക്കും ജനസംഖ്യ കുറഞ്ഞ് 150 കോടി ആകും. കൗതുകകരമായ കാര്യമെന്തെന്നാൽ, ടിഎഫ്ആർ നിരക്ക് ഒന്നിനും താഴെയായതിനാൽ ആ സമയം ചൈനയുടെ ജനസംഖ്യ നൂറ് കോടിയിലും താഴെയായിരിക്കും എന്നതാണ്.