കണ്ണൂർ :- നഗരത്തിലെ ഗതാഗത നിയമലംഘനത്തിൽ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പരിശോധന നടത്തി. നഗരത്തിലെ തിരക്കേറിയ പലസ്ഥലങ്ങളിലും ട്രാഫിക് പോലീസും പരിശോധനകൾ കർശനമാക്കി. വാഹനങ്ങളിലെ പുകമലിനീകരണം, ഓവർ സ്പീഡ്, ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത്, ട്രിപ്പ് മുടക്കുന്ന ബസുകൾ തുടങ്ങി വിവിധ പരിശോധനകളാണ് നടത്തിയത്. നിയമലംഘനം കണ്ടെത്തിയവർക്കെതിരെ ചലാൻ നൽകുകയും ചെയ്തു.
സീബ്രാവര വഴി കടക്കുന്ന യാത്രക്കാർക്ക് മുൻഗണന നൽകാത്ത വാഹനങ്ങൾക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. രാത്രിയിലും പരിശോധന നടത്തുന്നുണ്ട്. നഗരത്തിലെ തിരക്കേറിയ പല സ്ഥലങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പാർക്കിങ് നടത്തുന്നവർക്കെതിരെ പിഴയീടാക്കുന്നുണ്ട്. നോ പാർക്കിങ്ങിൽ വാഹനം നിർത്തിയാൽ 250 രൂപയാണ് പിഴ. വീണ്ടും ആവർത്തിക്കുന്നവർക്ക് 1000 രൂപ. ഹെൽമെറ്റ് ഉപയോഗം ശക്തമാക്കാനുള്ള നടപടിയും സ്വീകരിക്കും. നഗരത്തിലെ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും ആർടിഒ ഉണ്ണികൃഷ്ണൻ പറഞ്ഞു.
