കാസർഗോഡ് :- പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർഗോഡ് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയായിരുന്നു.
ഇതെടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്‌ടർമാർ പറയുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
