പാലക്കാട് :- പാമ്പുകടിയിൽ നിന്നും തെരുവുനായ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രത്യേക ക്ലാസും മോക്ഡ്രില്ലും ഉൾപ്പെടെ നടത്താൻ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. സ്‌കൂൾ തുറന്ന ശേഷം വർഷത്തിൽ രണ്ടോ മൂന്നോ ക്ലാസുകൾ നൽകും. പാമ്പിനെ പിടിക്കാൻ ലൈസൻസുള്ള വിദഗ്ധരായിരിക്കും ക്ലാസെടുക്കുക.
വിവിധയിനം പാമ്പുകളെ എങ്ങനെ തിരിച്ചറിയാം, അവയെ കണ്ടാൽ ഏതു രീതിയിൽ പെരുമാറണം തുടങ്ങിയ കാര്യങ്ങളിൽ ബോധവൽക്കരണം നൽകും. അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടെ വിശദീകരിക്കും. പേവിഷ ബാധയേൽക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലും പൊതുനിർദേശങ്ങളും സ്‌കൂളിൽ പ്രദർശിപ്പിക്കും. തെരുവുനായ്ക്കൾ വരാൻ കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും കർശന നിർദേശമുണ്ട്.
പ്രധാന നിർദേശങ്ങൾ
സ്കൂൾ തുടങ്ങുന്നതിനു മുൻപും ശേഷവും അധ്യാപകർ ക്ലാസ്‌മുറികൾ പരിശോധിക്കണം.
ചെരിപ്പിനുള്ളിൽ പാമ്പോ മറ്റോ ഉണ്ടോയെന്നു പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ധരിക്കാവൂ.
സ്കൂളിനു സമീപത്തെ കുറ്റി ക്കാടുകൾ മുഴുവൻ നശിപ്പിക്കണം. ഇതു പഞ്ചായത്ത് ഉറപ്പുവരുത്തണം.
പാമ്പുവിഷത്തിനു ചികിത്സ ലഭ്യമായ തൊട്ടടുത്തുള്ള ആശുപ്രതികളുടെ വിവരം സ്‌കൂളിൽ സൂക്ഷിക്കണം.
വനംവകുപ്പിന്റെ സർപ്പ ആപ്പും, സ്നേക് പീഡിയ ആപ്പും വിദ്യാർഥികൾക്കു പരിചയപ്പെടുത്തണം.
