തിരുവനന്തപുരം :- പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും വി ഡി സതീശൻ പറഞ്ഞു. മുൻ സർക്കാർ കരാർ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതൽ നടപ്പിലാക്കും. പിഎം ശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകും. പദ്ധതിയിൽ നിന്ന് പിൻമാറാൻ മുൻ സർക്കാർ കത്ത് നൽകിയിട്ടില്ല.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വി ഡി സതീശൻ വിമർശനമുന്നയിച്ചു. മുഖ്യമന്ത്രി ആയിരിക്കേ 4 വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന് വി ഡി സതീശൻ പറഞ്ഞു. അന്ന് ഒന്നും പിണറായി മിണ്ടിയില്ല. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. സർക്കാരിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കെഎസ്ആർടിസിയുടെ ഒറ്റ ഓർഡിനറി ബസ് പോലും സിറ്റി ബസ് ആക്കിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാഫിർ സ്ക്രീൻ ഷോട്ട് കേസിലും സിപിഎമ്മിനെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനമുന്നയിച്ചു. സിപിഎമ്മിന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്. സത്യം അറിയാൻ വേണ്ടിയാണ് പുനരന്വേഷണം. സിപിഎം കടുത്ത വർഗീയ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
